Tuesday, July 10, 2007

ജെസ്സിക്ക്‌ 25 വയസ്സ്‌

പ്രിയരെ
കുരീപ്പുഴ ശ്രീകുമാറിന്റെ പ്രശസ്‌ത കവിതയായ ജെസ്സിക്ക്‌ 25 വയസ്സുതികയുകയാണ്‌. 1982 ഒക്‌ടോബര്‍ നാലിനാണ്‌ ഈ കവിത എഴുതപ്പെട്ടതെന്നാണ്‌ കുരീപ്പുഴ പറയുന്നത്‌. യൗവ്വനയുക്തയായ ജെസ്സിയെ ഞാന്‍ വീണ്ടും ഓര്‍ത്തുപോയത്‌ പ്രണയകാലം എന്ന സിനിമകണ്ടപ്പോഴാണ്‌. ജെസ്സിയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കണമെന്നു കരുതിയിട്ടു നടന്നില്ല. എങ്കില്‍ ഈ ഇരുപത്തഞ്ചാം പിറന്നാളായാലോ? ജെസ്സിയെ നിങ്ങള്‍ക്കായി താഴെ അക്ഷരരൂപത്തില്‍ പുനരാവിഷ്‌കരിക്കുന്നു. ചൊല്ലാനാകുന്നവര്‍ക്കു ചൊല്ലാം. എന്നിട്ടു കുരീപ്പുഴയെ കേള്‍പ്പിച്ച്‌ അത്ഭുതപ്പെടുത്താം? എന്തു പറയുന്നു?

ജെസ്സി

` ജെസ്സീ നിനക്കെന്തു തോന്നി?.
പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍
മുള്‍ക്കിരീടം ധരിക്കുവാന്‍
നീള്‍വിരല്‍ത്താളം മറക്കുവാന്‍
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കിനാം നില്‍ക്കവേ
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍..
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല

തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പുഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ
കണ്ടോ പരസ്‌പരം ജെസ്സീ..
കണ്ടോ പരസ്‌പരം ജെസ്സീ ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ
വ്യഗ്രതവച്ച വിഷം തിന്നവേ
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?..


12 comments:

അക്ഷരപ്പൊട്ടന്‍ said...

നമുക്കു പ്രണയകാലത്തേക്കു തിരിച്ചുപോകാം... കുരീപ്പുഴയുടെ ജെസ്സിയിലൂടെ...

SUNISH THOMAS said...

:)

അഞ്ചല്‍ക്കാരന്‍ said...

കുരീപ്പുഴ “ജസ്സി” ചൊല്ലുന്നത് കേള്‍ക്കാന്‍ മനം കൊതിക്കുന്നു. എനിക്ക് തോന്നുന്നത് ഒരു പക്ഷേ “ജെസ്സി” യാണ് ചൊല്ലലിലൂടെ ജനകീയമായ ആദ്യ കവിതയെന്നാണ്. “നാറാണത്ത് ഭ്രാന്തനും”,“ഭൂമിക്കൊരു ചരമ ഗീതവും” ഒക്കെ അതിന് ശേഷമാണ് വേദികളില്‍ ചൊല്ലി കേട്ടെതെന്നാണ് ഞാന്‍ കരുതുന്നത്.

“ജെസ്സി” ജീവസ്സുറ്റതാകണമെങ്കില്‍ കുരീപ്പുഴ ശ്രീകുമാര്‍ സാര്‍ തന്നെ ചൊല്ലണം. മൂന്ന് മാസം മുമ്പ് ഷാര്‍ജ്ജയില്‍ വെച്ച് സാറിനെ കണ്ടിരുന്നു. ഇനി എന്നെങ്കിലും അദ്ധ്യേഹത്തിന്റെ ചുണ്ടില്‍ നിന്നും “ജെസ്സി” കേള്‍ക്കാന്‍ വിധിയുണ്ടാകുമോ എന്തോ.

ഈ ഇരുപത്തി അഞ്ചാം വയസ്സ് ഓര്‍മ്മയിലെത്തിച്ചതിന് നന്ദി.

ടി.സി.രാജേഷ്‌ said...

കുരീപ്പുഴ അധികം വേദികളിലൊന്നും ജസ്സി ചൊല്ലാറില്ല. അത്‌ തന്റെ സ്വകാര്യ സ്വത്താണെന്ന്‌ ഇടയ്‌ക്കൊക്കെ അദ്ദേഹം പറയാറുണ്ട്‌. ജെസ്സി ചൊല്ലിയിതിന്റെ സി.ഡി.എന്റെ കൈവശമുണ്ട്‌. അത്‌ ബ്ലോഗില്‍ ആക്കുന്ന വിധം അറിയില്ല. പറഞ്ഞു തന്നാല്‍ കുരീപ്പുഴയോടു ചോദിച്ചിട്ട്‌ ഇടാം.

ഞാന്‍ ഇരിങ്ങല്‍ said...

ജെസ്സിയെ ബൂലോകര്‍ക്ക് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.
അഞ്ചല്‍ക്കാരന്‍ പറഞ്ഞതു പോലെ
കുരീപ്പുഴ ജെസ്സിയെ ചൊല്ലുന്നത് കേള്‍ക്കാനാണ് മനം കൊതിക്കുന്നത്. ര
ണ്ടു മൂന്നു പ്രാവശ്യം എനിക്കത് സാധിച്ചു. ഇപ്പോഴും ജെസ്സിയെ കുരീപ്പുഴയുടെ ചുണ്ടിലൂടെ കേള്‍ക്കാന്‍ കൊതിയാകുന്നു.

അഞ്ചല്‍ക്കാരന്‍ said...

വക്രബുദ്ധീ,
“ജെസ്സി” കുരീപ്പുഴ സാറ് തന്നെ ചൊല്ലിയതാണെങ്കില്‍ അത് നെറ്റില്‍ ഇടാന്‍ ശ്രമിക്കണം. സാങ്കേതികത്വം എങ്ങിനെയാണെന്ന് ഞാനും ഒന്നന്വഷിക്കാം. കുരീപ്പുഴയുടെ അനുവാദം വാങ്ങിക്കാന്‍ ശ്രമിച്ചോളൂ.

അര്‍ഹിക്കുന്ന അംഗീകരം പോലും ലഭിക്കാതെ പാര്‍ശ്വ വത്കരിക്കപെട്ടു പോയ നല്ല കവിമാരില്‍ ഒരാളാണ് കുരീപ്പുഴ ശ്രീകുമാര്‍.

ടി.സി.രാജേഷ്‌ said...

കുരീപ്പുഴ എന്റെ അടുത്ത സുഹൃത്താണ്‌. തേു സമയം അദ്ദേഹം വിളിപ്പുറത്തുണ്ടുതാനും. അനുവാദം പ്രശ്‌നമല്ല. കുരീപ്പുഴ സ്വന്തം ശബ്ദത്തില്‍ പാടിയ എംപി3യും ഓഡിയോ സി.ഡിയും എന്റെ കൈവശമുണ്ട്‌. സാങ്കേതികത്വം മാത്രമാണു പ്രശ്‌നം...

Unknown said...

വക്രബുദ്ധീ,
പ്ലീസ് അത് നെറ്റിലിടൂ.

Anonymous said...

നന്ദി സുഹൃത്തേ.

ഈയടുത്ത് ഒരു ശ്രീനിവാസന്‍ സിനിമയില്‍ കുരുപ്പുഴയുടെ ഒരു കവിതയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍.അതുകൂടി എവിടെ ചേര്‍ക്കുമോ?

അക്ഷരപ്പൊട്ടന്‍ said...

തുളസി ഉദ്ദേശിച്ചത്‌ ചിതറിയവര്‍ എന്ന സിനിമയുടെ അവസാന ഭാഗത്തെ കവിതയാണോ... അത്‌ കീഴാളനാണ്‌. എനിക്കതു കാണാതറിയില്ല, സംഘടിപ്പിക്കാം.

Anonymous said...

അതുതന്നെ :)
നന്ദി.

jp said...

ഈ ബ്ലോഗു വായിച്ച് ജെസ്സി ഒന്നു കേള്‍ക്കാന്‍ കാത്തിരിപ്പു തുടങ്ങിയിട്ട് നാളു കുറെയായി.
അതിന്റെ ഓഡിയോ നെറ്റില്‍ കിട്ടുമൊ?

അഞ്ചല്‍കാരാ, ജെസ്സി ഇറങ്ങുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിയ്ക്കുന്നു..(1982)അതിനൊക്കെ വളരെ മുന്‍പുതന്നെ ചൊല്‍കാഴ്ചകളിലൂടെ കടമ്മനിട്ടയുടെ കുറത്തിയും കാട്ടാളനും ശാന്തയും കവിയുടെ ശബ്ദത്തിലൂടെ നമ്മള്‍ കേട്ടതല്ലേ? കൂടാതെ ചുള്ളിക്കാടും വിവയചന്ദ്രനും പുനലൂര്‍ ബാലനും..